അന്ന് ഹൃദയം പൊട്ടി മടങ്ങി, ഇന്ന് അവാർഡും തൂക്കി ടീമിനെ ഫൈനലിൽ കയറ്റി  കോഹ്ലി

എഴുത്ത് : സന്ദീപ് ദാസ്

2023-ലെ ഏകദിന ലോകകപ്പ് സമാപിച്ച സമയമാണ്. ടൂർണ്ണമെൻ്റ് ജേതാവിൻ്റെ മെഡൽ കഴുത്തിലണിഞ്ഞ് പത്രസമ്മേളനത്തിന് വന്ന ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് അനിവാര്യമായ ഒരു ചോദ്യത്തെ അഭിമുഖീകരിച്ചിരുന്നു-
”ഫൈനലിൽ നിങ്ങൾക്ക് ഏറ്റവും സംതൃപ്തി തന്ന നിമിഷം ഏതായിരുന്നു…!? “
ഒരു പുഞ്ചിരിയോടെ കമ്മിൻസ് മറുപടി നൽകി

”അത് വിരാട് കോഹ്ലിയുടെ വിക്കറ്റാണ്…!”
കമ്മിൻസ് അവിടം കൊണ്ട് നിർത്തിയില്ല. ആ വിക്കറ്റിനെ കുറച്ച് കാവ്യാത്മകമായി കമ്മിൻസ് വർണ്ണിച്ചിരുന്നു-
”വിരാട് വീണതിനുശേഷം ഞങ്ങൾ ആഘോഷത്തിനുവേണ്ടി കൂട്ടം കൂടി നിന്നു. കാണികളെ ശ്രദ്ധിക്കൂ എന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു. ഒരു ലക്ഷത്തിലേറെ ഭാരതീയർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നിട്ടും അവിടെ ലൈബ്രറിയ്ക്ക് സമാനമായ നിശബ്ദതയായിരുന്നു…!!”
മുറിവിൽ മുളക് പുരട്ടുന്നത് പോലെയുള്ള ആ വാക്കുകൾ കേട്ട് ഇന്ത്യൻ ആരാധകർ ഒരു ദീർഘനിശ്വാസത്തോടെ ചിന്തിച്ചു-”രാജാവ് വീണു. അതുകൊണ്ടാണ് രാജ്യം പോരിൽ പരാജയപ്പെട്ടത്…!!”

ഒരുപാട് മനുഷ്യർക്ക് മെൻ്റൽ ട്രോമ സമ്മാനിച്ച അഹമ്മദാബാദിലെ ആ കാളരാത്രിയ്ക്കുശേഷം ഇന്ത്യയും ഓസ്ട്രേലിയയും ഏകദിന ക്രിക്കറ്റിൽ മുഖാമുഖം വന്നിരുന്നില്ല. ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനലിൽ ഇരുടീമുകളും വീണ്ടും കണ്ടുമുട്ടിയപ്പോൾ എല്ലാ ഇന്ത്യൻ ഫാൻസും കൊതിച്ചത് ഒരു പകവീട്ടലാണ്.
ഓസ്ട്രേലിയ ഉയർത്തിയ 265 റൺസിൻ്റെ വിജയലക്ഷ്യം വലിയ വെല്ലുവിളിയായിരുന്നു. ദുബായിൽ അത്രയും മികച്ച സ്കോർ ഇന്ത്യ അന്നേവരെ പിന്തുടർന്ന് ജയിച്ചിരുന്നില്ല. ഐ.സി.സി ടൂർണ്ണമെൻ്റുകളിലെ നോക്കൗട്ട് മത്സരങ്ങളിൽ കംഗാരുപ്പടയ്ക്കെതിരെ അത്രയും വലിയൊരു റൺചേസ് ആരും അതുവരെ നടത്തിയിരുന്നതുമില്ല!

ഒരു ഓസ്ട്രേലിയൻ കാണിയുടെ കൈവശം കംഗാരുവിൻ്റെ ബൊമ്മയുണ്ടായിരുന്നു. ബോക്സിങ്ങ് ഗ്ലൗ അണിഞ്ഞ ഒരു കംഗാരു! ഓസ്ട്രേലിയൻ പോരാട്ടവീര്യത്തിൻ്റെ പ്രതീകമായിരുന്നു അത്!
രോഹിത് ശർമ്മയുടെ ക്യാച്ച് കൂപ്പർ കനോലി പാഴാക്കിയതാണ്. പക്ഷേ കൂപ്പർ തന്നെ രോഹിതിനെ വീഴ്ത്തി. അതിനുപിന്നാലെ ആർത്തുവിളിച്ച് ആഘോഷിക്കുന്ന ട്രാവിസ് ഹെഡിൻ്റെ വിഷ്വലുകൾ കണ്ടു! 2023 ഏകദിന ലോകകപ്പിൻ്റെ വൈബ്സ്!!
വിരാട് നഥാൻ എല്ലിസിനെതിരെ ബൗണ്ടറികൾ നേടി. ഇന്ത്യക്കാരുടെ ഹൃദയമിടിപ്പ് വീണ്ടും പഴയ താളത്തിലായി!
ശ്രേയസ് അയ്യരുടെ വിക്കറ്റ് വീണപ്പോൾ ഓസീസ് ഒരു തിരിച്ചുവരവ് മണത്തതാണ്. പകരം ഇറങ്ങിയ അക്സർ പട്ടേലിനെ ഗ്ലെൻ മാക്സ്വെൽ സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു! പക്ഷേ ഓസീസിൻ്റെ ഏറ്റവും മികച്ച ബോളറായ ആദം സാമ്പയെ ലോങ്ങ്-ഓണിനും ഡീപ് മിഡ്-വിക്കറ്റിനും ഇടയിലൂടെ വിരാട് ബൗണ്ടറി കടത്തിയപ്പോൾ നമ്മുടെ പിരിമുറുക്കം വീണ്ടും കുറഞ്ഞു!!
പതിവിന് വിരുദ്ധമായി വിരാട് റൺചേസ് പൂർത്തിയാക്കിയില്ല.

പക്ഷേ അയാൾ പുറത്താവുമ്പോഴേയ്ക്കും ഇന്ത്യ ജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു. ഒരു ഹാർദിക് പാണ്ഡ്യ സ്പെഷൽ കൂടി വന്നതോടെ ഇന്ത്യ ഫൈനലിലേയ്ക്ക് ചുവട് വെച്ചു.പാക്കിസ്ഥാനെതിരെ മാച്ച് വിന്നിങ്ങ് സെഞ്ച്വറി നേടിയതിനുശേഷം വിരാട് പറഞ്ഞിരുന്നു-”ഇനി ഒരാഴ്ച്ച ഇടവേളയുണ്ട്. ടീമിലെ യുവതാരങ്ങൾ അതിനെ എങ്ങനെ കാണുമെന്ന് എനിക്കറിയില്ല. പക്ഷേ ഈ പ്രായത്തിൽ എനിക്ക് ഒരു ബ്രേക്ക് നല്ലതാണ്‌. മുപ്പത്തിയാറാം വയസ്സിലെ കളി പ്രയാസകരമാണ്…!”ആ പ്രസ്താവന കേട്ടപ്പോൾ എനിക്ക് ചെറുതല്ലാത്ത സങ്കടം തോന്നി. വിരാടിന് പ്രായമാവുകയാണോ!? എങ്കിൽ എനിക്കും പ്രായമേറുകയല്ലേ!?
പക്ഷേ ഈ പ്രായത്തിലും വിരാട് നമുക്ക് തരുന്ന ചില ഉറപ്പുകളുണ്ട്-ഒരു കണക്കും വിരാട് ബാക്കി വെയ്ക്കില്ല ! അയാൾ ക്രീസിൽ നിൽക്കുമ്പോൾ ഈ മഹാരാജ്യം അനാഥമാവുകയില്ല…!!

സ്റ്റീവ് സ്മിത്തിന് ഇനി ദുബായ് സ്റ്റേഡിയത്തിൻ്റെ ഗാലറിയിലേയ്ക്ക് നോക്കാം. അവിടെ ഇപ്പോൾ ലൈബ്രറിയ്ക്ക് സമാനമായ നിശബ്ദതയില്ല. ഇന്ത്യൻ ആരാധകർ ആനന്ദനൃത്തം ചവിട്ടുകയാണ്. ഡ്രംസിൻ്റെ ശബ്ദം മുഴങ്ങുകയാണ്. എല്ലാറ്റിൻ്റെയും മദ്ധ്യത്തിൽ പ്ലെയർ ഓഫ് ദ മാച്ച് അവാർഡുമായി വീരവിരാടൻ വിരാജിക്കുകയാണ്…!!