സച്ചിനേയും പിന്നിലാക്കി കോഹ്ലിയുടെ കുതിപ്പ്!! ചരിത്രം മാറ്റി കുറിച്ച 25000 റൺസ്!!
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ വമ്പൻ വിജയം തന്നെയാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. മത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ വിജയം കണ്ടത്. എന്നാൽ മത്സരത്തിനിടെ ഒരു അത്യപൂർവ്വ റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കുകയുണ്ടായി. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 25,000 റൺസ് പൂർത്തീകരിക്കുന്ന ക്രിക്കറ്റർ എന്ന റെക്കോർഡാണ് വിരാട് കോഹ്ലി മത്സരത്തിനിടെ സ്വന്തമാക്കിയത്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കരുടെ റെക്കോർഡ് മറികടന്നാണ് കോഹ്ലി ചരിത്രം നേട്ടം കൈവരിച്ചത്.
577 അന്താരാഷ്ട്രസുകളിൽ നിന്നായിരുന്നു ഇന്ത്യയുടെ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ 25,000 റൺസ് നേടിയത്. നിലവിൽ 549 ഇന്നിസുകളിൽ നിന്ന് അതു മറികടക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. തന്റെ അന്താരാഷ്ട്ര കരിയറിൽ 31,000ലധികം പന്തുകളാണ് വിരാട് കോഹ്ലി നേരിട്ടിട്ടുള്ളത്. ഇതിൽനിന്നാണ് വിരാട് 25000 റൺസ് പൂർത്തീകരിച്ചിട്ടുള്ളത്. 588 ഇന്നിംഗ്സുകളിൽ നിന്ന് 25000 റൺസ് പൂർത്തീകരിച്ചിട്ടുള്ള ഓസ്ട്രേലിയയുടെ മുൻനായകൻ റിക്കി പോണ്ടിംഗ് ആണ് ഈ ലിസ്റ്റിൽ മൂന്നാമത്തെയാൾ.
2008 അണ്ടർ 19 ലോകകപ്പിലൂടെ ടീമിലേക്കെത്തിയ വിരാട് കോഹ്ലി 2010ലായിരുന്നു ഇന്ത്യക്കായി തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും വിരാട് കോഹ്ലി അഴിഞ്ഞാടുന്നത് തന്നെയാണ് കണ്ടത്. ഏകദിനങ്ങളിൽ ഇതുവരെ 11000ലധികം റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. മാത്രമല്ല 105 ടെസ്റ്റുകളിൽ നിന്ന് 8131 റൺസും, 115 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 4008 റൺസും വിരാട് കോഹ്ലിയുടെ സമ്പാദ്യമാണ്.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിലും നിർണായകമായ ഒരു ഇന്നിങ്സ് തന്നെയാണ് വിരാട് കോഹ്ലി കാഴ്ചവെച്ചത്. എന്നാൽ തന്റെ ടെസ്റ്റു കരിയറിൽ ആദ്യമായി സ്റ്റമ്പിങ്ങിലൂടെ വിരാട് കോഹ്ലി പുറത്താവുകയായിരുന്നു. എന്നിരുന്നാലും വിരാട്ടിന് അഭിമാനിക്കാവുന്ന റെക്കോർഡ് തന്നെയാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്.