2023 വനിതാ ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് പോരാട്ടത്തിലും ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യൻ പെൺപുലികൾ. കേപ്പ്ടൗണിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം നേടിയത്. ദീപ്തി ശർമയുടെയും റിച്ച ഘോഷിന്റെയും ഹർമൻപ്രീറ്റിന്റെയും പ്രകടനങ്ങളാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 11 പന്തുകൾ ശേഷിക്കുകയായിരുന്നു ഇന്ത്യയുടെ ഈ സൂപ്പർ വിജയം.
മത്സരത്തിലേക്ക് കടന്നുചെന്നാൽ കേപ്പ്ടൗണിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരത്തിലെതിനേക്കാൾ ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നു കേപ്പ്ടൗണിൽ ഉണ്ടായിരുന്നത്. മത്സരത്തിൽ വിൻഡിസ് ഓപ്പണർ ഹെയിലി മാത്യൂസിനെ(2) തുടക്കത്തിൽ തന്നെ പുറത്താക്കാൻ സാധിച്ചെങ്കിലും, മൂന്നാം വിക്കറ്റിൽ ഒരു കിടിലൻ കൂട്ടുകെട്ട് വിൻഡിസ് കെട്ടിപ്പടുക്കുകയുണ്ടായി. 42 റൺസ് നേടിയ ടൈലറും, 30 റൺസ് നേടിയ കാംപേല്ലേയുമായിരുന്നു മത്സരത്തിൽ വിൻഡീസിനായി റൺസ് നേടിയത്. എന്നാൽ അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാർ പിടിമുറുക്കിയതോടെ വിൻഡീസ് സ്കോർ 118 ൽ ഒതുങ്ങി. ഇന്ത്യക്കായി ദീപ്തി ശർമ കേവലം 15 റൺസ് വിട്ടു നൽകി മൂന്നു വിക്കറ്റ് നേടുകയുണ്ടായി.

മറുപടി ബാറ്റിംഗിൽ ഒരു തകർപ്പൻ തുടക്കം തന്നെയാണ് ഷഫാലി വർമ്മ (28) ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ അത് മുതലെടുക്കാൻ ഇന്ത്യയുടെ മറ്റു മുൻനിര ബാറ്റർമാർക്ക് സാധിച്ചില്ല. സ്മൃതി മന്ദനയും റോഡ്രിഗസും ചെറിയ ഇടവേളയിൽ കൂടാരം കയറുകയുണ്ടായി. എന്നാൽ മധ്യനിരയിൽ നായിക ഹർമൻപ്രീറ്റ് കോറും റിച്ച ഘോഷും ക്രീസിൽ ഉറച്ചതോടെ ഇന്ത്യ പതിയെ സ്കോർ ചലിപ്പിച്ചു. മത്സരത്തിൽ ഹർമൻപ്രീറ്റ് കോർ 33 റൺസ് നേടിയപ്പോൾ, റിച്ചാ ഘോഷ് 44 റൺസാണ് നേടിയത്.
6 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ മത്സരത്തിലെ വിജയം. ഇന്ത്യയ്ക്ക് വളരെ ആവേശം പകരുന്ന വിജയം തന്നെയാണ് ഇത്. എന്നിരുന്നാലും ദീപ്തി ശർമ്മ ഒഴികെയുള്ള ബോളർമാർ തങ്ങളുടെ കൃത്യത പാലിക്കുന്നതിൽ ബുദ്ധിമുട്ടുന്നത് മത്സരത്തിൽ കണ്ടു. അടുത്ത മത്സരത്തിലും ഇന്ത്യ വിജയം കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.