ഇന്ത്യയെ ഫൈനലിലേക്ക് എത്തിച്ച വില്ലിച്ചായൻ ഷോ!! കിവീസ് ജയം ലങ്ക പുറത്ത്!! ഇന്ത്യ : ഓസ്ട്രേലിയ WTC Final | India have qualified for the World Test Championship final
India have qualified for the World Test Championship final;ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഒരു അവിസ്മരണീയ വിജയം നേടി ന്യൂസിലാൻഡ് ടീം. നായകൻ കെയ്ൻ വില്യംസന്റെ അത്യുഗ്രൻ സെഞ്ചുറിയുടെ ബലത്തിലാണ് ന്യൂസിലാൻഡ് വിജയം നേടിയത്. അത്യന്തം ആവേശകരമായ മത്സരത്തിൽ അവസാന പന്തിലായിരുന്നു ന്യൂസിലാന്റിന്റെ ഈ തകർപ്പൻ വിജയം. ഈ വിജയത്തോടെ ന്യൂസിലാൻഡ് ശ്രീലങ്കയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയോട് ഏറ്റുമുട്ടും.
ശ്രീലങ്കയായിരുന്നു മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത്. ആദ്യ ഇന്നിങ്സിൽ 355 എന്ന സ്കോറിലെത്താൻ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡ് എല്ലാ അസ്ത്രങ്ങളും എടുത്തുപയോഗിച്ചു. ഡാരിൽ മിച്ചന്റെ സെഞ്ചുറിയുടെ ബലത്തിൽ ആദ്യ ഇന്നിങ്സിൽ 18 റൺസിന്റെ ലീഡ് നേടാൻ ന്യൂസിലാൻഡിന് സാധിച്ചു. ശേഷം രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയും വളരെ സൂക്ഷ്മമായാണ് കളിച്ചത്. 302 റൺസായിരുന്നു ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സ് സ്കോർ. ഇതോടെ ന്യൂസിലാൻഡിന് അവസാന ഇന്നിങ്സിൽ വിജയിക്കാൻ 285 റൺസ് ആവശ്യമായി വന്നു.

മത്സരത്തിന്റെ അഞ്ചാം ദിവസം കണ്ടത് നാടകീയമായ ഒരുപാട് മുഹൂർത്തങ്ങൾ ആയിരുന്നു. അഞ്ചാം ദിവസത്തിന്റെ തുടക്കത്തിൽ മഴ വില്ലനായി എത്തിയതോടെ മത്സരം 53 ഓവറുകൾ മാത്രമായിരുന്നു നടന്നത്. ഇതിനിടെ ന്യൂസിലാൻഡ് ബാറ്റർമാരെ എത്രയും പെട്ടെന്ന് കൂടാരം കയറ്റാൻ ശ്രീലങ്ക ശ്രമിച്ചു. എന്നാൽ നായകൻ കെയിൻ വില്യംസനും(121) ഡാരിൽ മിച്ചാലും (81) ക്രീസിൽ ഉറച്ചതോടെ ശ്രീലങ്കയുടെ ലക്ഷ്യങ്ങൾ പാളുകയായിരുന്നു. ഡാരിൽ മിച്ചൽ ഒരു ഏകദിനത്തിന് സമാനമായ രീതിയിലാണ് ബാറ്റ് വീശിയത്. വില്യംസൺ അവസാനം വരെ ന്യൂസിലാന്റിന്റെ കോട്ട കാത്തു. ഇവരുടെയും മികവിന്റെ ബലത്തിൽ രണ്ട് വിക്കറ്റുകൾക്കാണ് ന്യൂസിലാൻഡ് വിജയം കണ്ടത്.
ന്യൂസിലാന്റിന്റെ ഈ വിജയം ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ് നൽകിയിരിക്കുന്നത്. ശ്രീലങ്കയുടെ പോയിന്റ് ഈ പരാജയത്തോടെ പിന്നോട്ട് പോയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത മത്സരത്തിൽ വിജയിച്ചാലും ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ പോയിന്റ് മറികടക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയും രണ്ടാം സ്ഥാനത്ത് ഇന്ത്യയും തന്നെ നിലനിൽക്കും. അതായത് ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും.