ശനിയാഴ്ച്ച (ഏപ്രിൽ 16) മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസ് 16 റൺസിന് പരാജയപ്പെട്ടെങ്കിലും, 38 പന്തിൽ 66 റൺസ് നേടിയ ഡേവിഡ് വാർണർ ഡൽഹി നിരയിൽ മികച്ച ഇന്നിംഗ്‌സ് കളിച്ചു. സീസണിൽ 3 മത്സരങ്ങൾ മാത്രം കളിച്ച ഓസ്ട്രേലിയൻ ബാറ്ററുടെ തുടർച്ചയായ രണ്ടാം അർധസെഞ്ച്വറി നേട്ടമാണിത്.
4 ഫോറും 5 സിക്സും സഹിതം 66 റൺസെടുത്ത വാർണർ തന്നെയാണ് കഴിഞ്ഞ മത്സരത്തിൽ ഡൽഹിയുടെ ടോപ് സ്കോറർ.12-ാം ഓവറിൽ ആർസിബിയുടെ ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരംഗയാണ് വാർണറെ പുറത്താക്കിയത്. അച്ഛന്റെ വിക്കറ്റ് നഷ്ടമായത് കണ്ട സ്റ്റാൻഡിൽ ഇരുന്നിരുന്ന വാർണറുടെ മകളുടെ വിഷമം നിറഞ്ഞ മുഖഭാവം ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. ഹസരംഗയ്‌ക്കെതിരെ ഒരു സ്വിച്ച് ഹിറ്റ് അടിക്കാനുള്ള ശ്രമത്തിൽ വാർണർ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് പുറത്തായത്.

എന്നാൽ, ഫീൽസ് അമ്പയർ ആദ്യം എൽബിഡബ്ല്യു വിക്കറ്റ് അനുവദിച്ചിരിന്നില്ല. തുടർന്ന് ആർസിബി ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലസിസ് നൽകിയ റിവ്യൂയിലാണ് അമ്പയർക്ക് തന്റെ തീരുമാനം മാറ്റേണ്ടി വന്നത്. അന്നേരമാണ് പിതാവിന്റെ പുറത്താക്കലിൽ ഡേവിഡ് വാർണറുടെ മകൾ അസ്വസ്ഥയായി കാണപ്പെട്ടത്. ഈ മുഖം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തു.
— Cric Zoom (@cric_zoom) April 16, 2022
മത്സരത്തിലേക്ക് വന്നാൽ, ദിനേശ് കാർത്തിക് (66*), ഗ്ലെൻ മാക്സ്വെൽ (55) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ ആർസിബി ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡിസിക്ക് വേണ്ടി ഓപ്പണിംഗ് സഘ്യം മികച്ച തുടക്കമാണ് നൽകിയത്. വർണറും പ്രിത്വി ഷായും (16) ചേർന്ന് ഒന്നാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. എന്നാൽ, മധ്യനിര ബാറ്റർമാർ കൂടുതൽ റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ നിശ്ചിത ഓവറിൽ 173 റൺസ് എടുക്കാനെ ഡൽഹിക്കായുള്ളു.