സമനില…ബോർഡർ ഗവാസ്കർ ട്രോഫി തുടർച്ചയായ നാലാം തവണയും ഇന്ത്യയ്ക്ക് |fourth Test ends in a draw as India take the series 2-1
അഹ്‌മദാബാദ് ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതോടെ, ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര തുടർച്ചയായ നാലാം തവണയും സ്വന്തമാക്കി ടീം ഇന്ത്യ. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ, ഇൻഡോറിൽ നടന്ന മൂന്നാമത്തെ മത്സരത്തിൽ പരാജയം നേരിട്ടിരുന്നു. തുടർന്ന് അവസാന മത്സരം സമനിലയിൽ അവസാനിച്ചതോടെ, ഹോം ഗ്രൗണ്ടിൽ നടന്ന പരമ്പര ഇന്ത്യ 2-1 എന്ന നിലക്ക് സ്വന്തമാക്കുകയായിരുന്നു.
അഹ്‌മദാബാദ് ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, ഉസ്മാൻ ഖവാജ (180), ക്യാമെറൂൺ ഗ്രീൻ (114) എന്നിവരുടെ സെഞ്ച്വറി പ്രകടനത്തിന്റെ പിൻബലത്തിൽ ഒന്നാം ഇന്നിങ്സിൽ 480 റൺസ് നേടിയിരുന്നു. മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങളിലും, സന്ദർശകർ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ, പിന്നീടുള്ള രണ്ടു ദിനങ്ങൾ ആതിഥേയർ സ്വന്തമാക്കുകയായിരുന്നു.

വിരാട് കോഹ്ലി (186), ശുഭ്മാൻ ഗിൽ (128), അക്സർ പട്ടേൽ (79) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ, ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 571 റൺസ് കണ്ടെത്തി, 91 റൺസിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തു. ഒന്നാം ഇന്നിങ്സിൽ 6 വിക്കറ്റുകൾ വീഴ്ത്തി അശ്വിൻ ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങിയപ്പോൾ, മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി സ്പിന്നർമാരായ നഥാൻ ലിയോണും ടോഡ് മർഫിയും ഓസ്ട്രേലിയൻ നിരയിൽ മികവ് കാട്ടി.
രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണർ ട്രെവിസ് ഹെഡ് (90), മാർനസ് ലബുഷാനെ (63*) എന്നിവർ അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവച്ചു. 78.1 ഓവർ പിന്നിട്ടപ്പോൾ, ഓസ്ട്രേലിയ 175-2 എന്ന നിലയിൽ തുടരുമ്പോഴാണ് മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ മാച്ച് അമ്പയർമാർ തീരുമാനമെടുത്തത്. ഇതോടെ, ഇന്ത്യയ്ക്ക് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനുള്ള യോഗ്യത ലഭിക്കുകയും ചെയ്തു.