രക്ഷിച്ചു അക്ഷർ.. ലീഡ് വഴങ്ങി ഇന്ത്യൻ ടീം!! രണ്ടാം ദിനത്തിൽ ഓസ്ട്രേലിയൻ ആധിപത്യം
ഇന്ത്യയുടെ രക്ഷകനായി വീണ്ടും അക്ഷർ പട്ടേലിന്റെ തേരോട്ടം. മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് പൂർണമായും തകർന്ന സാഹചര്യത്തിൽ ക്രീസിലെത്തിയ അക്ഷർ ഓസീസ് സ്പിന്നർമാർക്കെതിരെ ആറാടുകയായിരുന്നു. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പൂർണമായും പരാജയപ്പെട്ട രണ്ടാം ദിവസത്തെ പിച്ചിൽ അനായാസം റൺസ് കണ്ടെത്താനും ഇന്ത്യയെ മികച്ച സ്കോറിലെത്തിക്കാനും അക്ഷറിന് സാധിച്ചു. അക്ഷറിന്റെ ഈ മികവാർന്ന പ്രകടനത്തിൽ കേവലം ഒരു റൺസ് മാത്രമേ ഇന്ത്യക്ക് ലീഡ് വഴങ്ങേണ്ടി വന്നുള്ളൂ.
മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യൻ ബാറ്റിംഗ് പൂർണമായും തകരുന്നത് തന്നെയാണ് കാണാൻ സാധിച്ചത്. ഓസ്ട്രേലിയൻ സ്പിന്നർമാർ ഇന്ത്യൻ ബാറ്റർമാർക്ക് മുകളിൽ കൃത്യമായ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. എന്നാൽ എട്ടാമനായി അക്ഷർ പട്ടേൽ ക്രീസിൽ എത്തിയതോടെ ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തി. എട്ടാം വിക്കറ്റിൽ അശ്വിനൊപ്പം ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് തന്നെയാണ് അക്ഷർ കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് ഇന്നിങ്സിൽ 114 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി.
ഓസ്ട്രേലിയയുടെ സ്പിന്നർമാർക്കു മുകളിൽ കൃത്യമായ മേൽക്കോയ്മ നേടിയെടുക്കാൻ അക്ഷറിന് മത്സരത്തിൽ സാധിച്ചിരുന്നു. 115 പന്തുകൾ നേരിട്ട അക്ഷർ 74 റൺസാണ് മത്സരത്തിൽ നേടിയത്. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും മൂന്ന് പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ഒരു സമയത്ത് ആദ്യ ഇന്നിങ്സിൽ 100ന് മുകളിൽ ലീഡ് ഇന്ത്യ വഴങ്ങുമെന്ന് തോന്നിയിരുന്നു. എന്നാൽ അവിടെ നിന്നാണ് ഇന്ത്യയെ ഈ വെടിക്കെട്ട് ഓൾറൗണ്ടർമാർ കൈ പിടിച്ചു കയറ്റിയത്.
അയ്യർക്കൊപ്പം 44 റൺസ് നേടിയ വിരാട് കോഹ്ലിയും 37 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇന്ത്യക്കായി ഇന്നിംഗ്സിൽ നടത്തിയത്. വലിയൊരു പിന്നോട്ടുപോക്കിൽ നിന്നാണ് ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ എത്രയും വേഗത്തിൽ ഓസീസിനെ പുറത്താക്കാൻ തന്നെയാവും ഇന്ത്യ ശ്രമിക്കുന്നത്.മൂന്നാം ദിനത്തിൽ ഒരു വിക്കെറ്റ് നഷ്ടത്തിൽ 61 റൺസ് എന്നുള്ള നിലയിലാണ് ഓസ്ട്രേലിയൻ ടീം.