ഹേറ്റേഴ്‌സ് നിങ്ങൾക്ക് ക ല്ലെറിയാം.. പരിഹസിക്കാം…പക്ഷെ ഇത് സഞ്ജുവാണ്!! തിരിച്ചടിച്ചാണ് ശീലം

എഴുത്ത് : സന്ദീപ് ദാസ്

പത്ത് വർഷങ്ങൾക്കുമുമ്പ് നടന്ന സംഭവമാണ്. 3 ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങിയ പര്യടനത്തിനുവേണ്ടി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ വിമാനമിറങ്ങി. ഡെയ്ൽ സ്റ്റെയിനും മോണി മോർക്കലും നേതൃത്വം നൽകിയ പേസ് ബോളിങ്ങ് അറ്റാക്ക് അവിടെ ഇന്ത്യയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആദ്യ ഏകദിനത്തിൽ ഇന്ത്യ 141 റണ്ണുകൾക്ക് പരാജയപ്പെടുകയും ചെയ്തു.

മത്സരശേഷം സ്റ്റെയിൻ ഇന്ത്യയെ പരിഹസിച്ചു-”ഫാസ്റ്റ് ബോളിങ്ങിനെ ഇന്ത്യ ഭയക്കുന്നുണ്ട്. ചില ഇന്ത്യൻ ബാറ്റർമാരുടെ വിരൽ ഞങ്ങളുടെ ഏറുകൊണ്ട് മുറിഞ്ഞു. ചിലർ വേദന കുറയ്ക്കാൻ വയറ്റിൽ ഐസ്ബാഗ് വെച്ചു. സ്റ്റംമ്പിനു മുകളിൽ പന്ത് ഉയരാത്ത മുംബൈ അല്ല ദക്ഷിണാഫ്രിക്ക. ഇവിടെ ബാറ്റിങ്ങ് അതീവ ദുഷ്കരമാണ്…!”

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൻ്റെ പാരമ്പര്യം അതാണ്. തല്ലാൻ പറഞ്ഞാൽ കൊല്ലുന്ന സംഘമാണ് അവർ! സ്വന്തം മണ്ണിൽ പോരിനിറങ്ങുമ്പോൾ ചോര മണക്കുന്ന സിംഹങ്ങളെപ്പോലെയാണ് ദക്ഷിണാഫ്രിക്ക.ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനങ്ങൾ ആരംഭിച്ചിട്ട് 30 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ട് ഇന്ത്യൻ ടീം എന്തെങ്കിലും നേടിയോ? 2018-ൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ സ്വന്തമാക്കിയ ഏകദിന സീരീസ് മാത്രമാണ് ഇന്ത്യയ്ക്ക് ഓർത്തുവെയ്ക്കാവുന്ന നേട്ടം.

ബോളണ്ട് പാർക്കിൽ നടന്ന മൂന്നാം ഏകദിനത്തിൽ കെ.എൽ രാഹുലിൻ്റെ ഇന്ത്യൻ ടീം 49/2 എന്ന നിലയിലായപ്പോൾ ഇന്ത്യൻ ആരാധകർ പോലും പ്രതീക്ഷകൾ കൈവിട്ടിട്ടുണ്ടാവണം. ദക്ഷിണാഫ്രിക്കയുടെ പേസർമാരായ ബർഗറും ഹെൻഡ്രിക്സും വെള്ളിടി പോലുള്ള പന്തുകൾ വർഷിക്കുകയായിരുന്നു. മുൻ പ്രോട്ടിയാസ് നായകൻ ഷോൺ പോളക്ക് കമൻ്ററി ബോക്സിലൂടെ അഭിപ്രായപ്പെട്ടു-

”പന്ത് പഴകുമ്പോൾ ബാറ്റിങ്ങ് പ്രയാസകരമാവുന്ന മൈതാനമാണിത്. ഇവിടത്തെ ബൗണ്ടറികൾക്ക് നീളം കൂടുതലാണ്. പിച്ച് ബോളർമാർക്ക് അനുകൂലവുമാണ്. സിംഗിളുകളും ഡബിളുകളും എടുത്ത് സ്കോർബോർഡ് ചലിപ്പിക്കാൻ ഇന്ത്യയ്ക്ക് ശ്രമിക്കാവുന്നതാണ്…!”പോളക്ക് പറഞ്ഞ് അവസാനിപ്പിച്ചതിന് പിന്നാലെ ക്രീസിൽ ഉണ്ടായിരുന്ന ഇന്ത്യൻ ബാറ്റർ ഹെൻഡ്രിക്സിനെതിരെ കവർഡ്രൈവ് കളിച്ചു-ബൗണ്ടറി! അതിനുശേഷം ഒരു സ്ട്രെയിറ്റ് ഡ്രൈവും വന്നു-വീണ്ടും ബൗണ്ടറി!!

അപ്പോൾ പോളക്ക് മനസ്സിൽ പറഞ്ഞിട്ടുണ്ടാവണം-”ഈ ഗ്രൗണ്ടിൽ ബൗണ്ടറിയടിക്കുന്നത് അസാദ്ധ്യമല്ല. ബാറ്റും പിടിച്ച് നിൽക്കുന്നത് സഞ്ജു വിശ്വനാഥ് സാംസൺ ആണ്…!!!”സഞ്ജുവിൻ്റെ ബാറ്റിൽ നിന്ന് തുടർന്നും റൺ പ്രവഹിച്ചു. അയാൾ പ്രഥമ ഏകദിന സെഞ്ച്വറി കരസ്ഥമാക്കി. ബോളണ്ട് പാർക്കിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോർ 270 ആണ്. പക്ഷേ സഞ്ജുവിൻ്റെ ചിറകിലേറി പറന്ന ഇന്ത്യ മുന്നൂറിനടുത്ത് റണ്ണുകൾ വാരിക്കൂട്ടി!

ഇതുപോലൊരു പിച്ചിൽ പോരിനിറങ്ങേണ്ടി വന്നാൽ ബഹുഭൂരിപക്ഷം യുവ ബാറ്റർമാരും തുടക്കത്തിൽ തന്നെ അടിയറവ് സമ്മതിക്കും. ഫ്ലാറ്റ് പിച്ചുകളിൽ ഫ്രണ്ട്ഫൂട്ട് ഗെയിം കളിക്കാനാണ് ഇളമുറക്കാർ ഇഷ്ടപ്പെടുന്നത്.

സഞ്ജു അവരിൽ നിന്ന് വ്യത്യസ്തനാണ്. കറകളഞ്ഞ ബാക്ക്ഫൂട്ട് ഗെയിം കൈവശമുള്ള അയാൾക്ക് ദക്ഷിണാഫ്രിക്കയുടെ പേസർമാരെ അനായാസം മെരുക്കാൻ കഴിഞ്ഞു!

ഹെൻഡ്രിക്സിനെതിരെ സഞ്ജു അടിച്ച ഒരു സിക്സർ നോക്കുക. ഓഫ്സ്റ്റംമ്പിന് പുറത്ത് പിച്ച് ചെയ്ത ഷോർട്ട്ബോളിനെ മിഡ്-വിക്കറ്റിനുമുകളിലൂടെ പുൾ ചെയ്തു! ഒരു ബേസ്ബോൾ ഷോട്ട് പോലെ!!

ഫാസ്റ്റ് ബോളർമാരെ നേരിടുമ്പോൾ സഞ്ജുവിന് അധികം സമയം കിട്ടുന്നുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ആ ഗുണം വേണ്ടുവോളം ഉണ്ടായിരുന്ന ഇൻസമാം ഉൽ ഹഖ്,റിക്കി പോണ്ടിംഗ് തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം കസേര വലിച്ചിട്ട് സഞ്ജുവും ഇരിക്കുകയാണ്!

സെഞ്ച്വറിയുടെ തൊട്ടരികിൽ ബാറ്റ് ചെയ്യുമ്പോഴും സഞ്ജു ബിഗ് ഹിറ്റുകളിലൂടെ റൺറേറ്റ് ഉയർത്താൻ ശ്രമിച്ചിരുന്നു. വേണമെങ്കിൽ അയാൾക്ക് സേഫ് ആയി കളിച്ച് സിംഗിളുകളിലൂടെ മൂന്നക്കം തികയ്ക്കാമായിരുന്നു. പക്ഷേ താൻ ഒരു ടീം-മാൻ ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു സഞ്ജു.

സ്വന്തം സ്കോർ 99-ൽ നിൽക്കുമ്പോൾ ബാറ്റിങ്ങ് പാർട്നർക്കുവേണ്ടി ഒരു റിസ്കി സിംഗിൾ സഞ്ജു ഓടിയതും ഡൈവ് ചെയ്ത് രക്ഷപ്പെട്ടതും ആർക്കെങ്കിലും മറക്കാനാവുമോ!? അത്രയേറെ നിസ്വാർത്ഥനാണ് അയാൾ!

അങ്ങനെയുള്ള സഞ്ജുവിനോട് ചില മലയാളികൾ ചെയ്തത് എന്താണ്?

ഇതിനുമുമ്പ് നടന്ന ഏകദിനത്തിൽ സഞ്ജു പരാജയപ്പെട്ടപ്പോൾ സോഷ്യൽ മീഡിയ നല്ലതുപോലെ ആഘോഷിച്ചിരുന്നു. സഞ്ജുവിനെ ‘നിർഗുണ പരബ്രഹ്മം’ എന്ന് വിശേഷിപ്പിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. ആ തോന്നിവാസത്തിന് കുറേ ലൈക്കും കിട്ടിയിരുന്നു!

നമുക്ക് അൽപ്പം പുറകിലേയ്ക്ക് പോകാം. ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യൻ ക്രിക്കറ്റിൽ എന്തെല്ലാമാണ് സംഭവിച്ചത്?

ഏകദിന ഫോർമാറ്റിൽ ഒന്നാന്തരമായി കളിച്ചുകൊണ്ടിരുന്ന സഞ്ജുവിൻ്റെ സ്ഥാനത്താണ് കംപ്ലീറ്റ് ഓ.ഡി.ഐ ഫ്ലോപ് ആയിരുന്ന സൂര്യകുമാർ യാദവിനെ സെലക്ടർമാർ പ്രതിഷ്ഠിച്ചത്. സൂര്യയുടെ തല്ലിപ്പൊളി ബാറ്റിങ്ങിന് പകരമായി ഒരു ലോകകപ്പ് കിരീടം തന്നെ നൽകേണ്ടി വന്നു!

അതിനുശേഷം സഞ്ജുവിനെ വീണ്ടും ഏകദിന ടീമിലേയ്ക്ക് പരിഗണിച്ചു. അമ്പതിൻ്റെ ശരാശരിയും നൂറിൻ്റെ സ്ട്രൈക്ക് റേറ്റും ഉള്ള സഞ്ജു ദക്ഷിണാഫ്രിക്കയിൽ ഒരു കളി പരാജയപ്പെട്ടപ്പോഴേയ്ക്കും മലയാളികൾ ചീത്തവിളി തുടങ്ങി!! ഉളുപ്പില്ലായ്മയുടെ പര്യായമായ സഞ്ജു ഹേറ്റേഴ്സ്!!

പഴശ്ശിരാജ എന്ന സിനിമയിൽ മമ്മൂട്ടി ഒരു ഡയലോഗ് പറയുന്നുണ്ട്-

”നമ്മളെല്ലാവരും മൺമറഞ്ഞ് പോകും. പക്ഷേ നമ്മുടെ വാളുകളുടെ കഥ എന്നും നിലനിൽക്കും…!”

സഞ്ജുവിൻ്റെ കാര്യവും അതുപോലെയാണ്. നിങ്ങൾക്ക് അയാളെ പരിഹസിക്കാം. തെറിവിളിക്കാം. നീചമായ രീതിയിൽ വ്യക്തിഹത്യ നടത്താം.

പക്ഷേ സഞ്ജുവിൻ്റെ ഈ സെഞ്ച്വറി എന്നും നിലനിൽക്കും. ഈ ശതകം വരുംതലമുറകളോട് സംവദിക്കും. യുവ ബാറ്റർമാർ ഈ ഇന്നിങ്സിനെ പാഠപുസ്തകമായി കാണും. കേരളത്തിലെ ഒരുപാട് കുരുന്നുകൾ ഇനിമുതൽ വലിയ സ്വപ്നങ്ങൾ കാണും…!!