ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 24-ാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ് തകർച്ച. 10 ഓവർ പിന്നിടുമ്പോൾ റോയൽസ് 89/4 എന്ന നിലയിലേക്ക് തകർന്നപ്പോൾ ജോസ് ബറ്റ്ലർ ഒഴികെ പുറത്തായ ഭാക്കി ബാറ്റർമാർ ആരും തന്നെ ടീം ടോട്ടലിൽ കാര്യമായ ചലനം നടത്തിയില്ല എന്നതാണ് യാഥാർത്ഥ്യം.
ഓപ്പണർ ജോസ് ബറ്റ്ലർ (54) ഇന്നിംഗ്സിന് മികച്ച അടിത്തറ നൽകിയെങ്കിലും, മറ്റൊരു ഓപ്പണർ ദേവ്ദത് പടിക്കൽ (0) ഗോൾഡൻ ഡക്ക് ആയി നിരാശപ്പെടുത്തി. തുടർന്ന്, അപ്രതീക്ഷിതമായി ബാറ്റിംഗ് ലൈനപ്പിൽ സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ ആർ അശ്വിനും (8) കാര്യമായ സംഭാവന നൽകാതെ കൂടാരം കയറി. ജോസ് ബറ്റ്ലറെയും അശ്വിനേയും ലോക്കി ഫെർഗൂസൺ പുറത്താക്കിയപ്പോൾ, അരങ്ങേറ്റക്കാരൻ യുവ ഫാസ്റ്റ് ബൗളർ യാഷ് ദുൽ ആണ് ദേവ്ദത് പടിക്കലിന്റെ വിക്കറ്റ് വീഴ്ത്തിയത്.

എന്നിരുന്നാലും, രാജസ്ഥാൻ റോയൽസ് സ്കിപ്പർ സഞ്ജു സാംസൺ ക്രീസിൽ ഉണ്ട് എന്നതായിരുന്നു ആർആർ ക്യാമ്പിന് ആശ്വാസം പകർന്നിരുന്നത്. എന്നാൽ, ലോക്കി ഫെർഗൂസൺ എറിഞ്ഞ ഇന്നിംഗ്സിലെ 8-ാം ഓവറിലെ മൂന്നാം ബോൾ, മിഡ് ഓഫിലേക്ക് തട്ടിയിട്ട് റൺസിനായി ഓടാൻ ശ്രമിച്ച സഞ്ജു സാംസണെ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ ഒരു ഡയറക്ട് ഹിറ്റിലൂടെ റൺഔട്ടിൽ കുടുക്കി.
— king Kohli (@koh15492581) April 14, 2022
ഇതോടെ, 11 പന്തിൽ ഒരു സിക്സ് ഉൾപ്പടെ 11 റൺസെടുത്ത സഞ്ജു നിരാശനായി കൂടാരം കയറി. ഇതോടെ ടൂർണമെന്റിലെ രാജസ്ഥാന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ 55, 30 എന്നിങ്ങനെ സ്കോർ ചെയ്ത സഞ്ജു തുടർന്നുള്ള മത്സരങ്ങളിൽ 8, 13, 11 എന്നിങ്ങനെ സ്കോർ ചെയ്ത് പതിവ് പോലെ അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മ വീണ്ടും പ്രകടിപ്പിച്ചു. സ്ഥിരതയില്ലാത്ത ബാറ്റർ എന്ന് സ്ഥിരം പഴി കേൾക്കാറുള്ള സഞ്ജു, വീണ്ടും അതേ ട്രാക്കിൽ തന്നെയാണ് സഞ്ചരിക്കുന്നത്.