ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഐപിഎൽ പതിനഞ്ചാം പതിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീമാണ് രാജസ്ഥാൻ റോയൽസ്. ഐപിഎൽ മെഗാ താരലേലം മുതൽതന്നെ രാജസ്ഥാൻ റോയൽസ് ഈ സീസണിൽ വലിയ ശക്തികളാകുമെന്ന് ക്രിക്കറ്റ് ലോകം മുഴുവൻ പ്രവചിച്ചിരുന്നു. മുൻ സീസണുകളിലൊന്നും രാജസ്ഥാൻ റോയൽസിനെ കരുത്തരുടെ പട്ടികയിൽ ഉൾപ്പെടുത്താതിരുന്ന ക്രിക്കറ്റ് വിദഗ്ധന്മാർ പോലും ഈ സീസണിൽ രാജസ്ഥാൻ റോയൽസിൽ കിരീട പ്രതീക്ഷവച്ചിരുന്നു.
ഇന്ത്യയുടെ മുൻനിര സ്പിന്നർമാരായ അശ്വിനും ചഹലും അടങ്ങുന്ന സ്പിൻ നിരയും ലോകക്രിക്കറ്റിലെ നമ്പർ വൺ ഫാസ്റ്റ് ബോളറായ ട്രെന്റ് ബോൾട്ടും യുവതാരങ്ങളായ പ്രസിദ് കൃഷ്ണയും ഒബദ് മക്കോയിയും അണിനിരക്കുന്ന പേസർമാരുടെ നിരയും രാജസ്ഥാൻ റോയൽസിന്റെ നട്ടെല്ലാണ്. ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ഷിംറോൻ ഹെറ്റ്മയർ തുടങ്ങിയവർ അണിനിരന്ന ബാറ്റിംഗ് ഡിപ്പാർട്മെന്റും കരുത്തർ തന്നെ, എന്നിരുന്നാലും ടീമിലെ പ്രധാന ബാറ്റർമാരായ ജോസ് ബട്ട്ലറും സഞ്ജുവും പുറത്തായാൽ, പിന്നീട് ടീമിനെ മുന്നോട്ട് കൊണ്ടുപോവാൻ ആരുണ്ട് എന്ന ചോദ്യം, ഫൈനൽ മത്സരം കഴിഞ്ഞപ്പോഴും ഉറക്കെ ഉയർന്നു കേൾക്കുന്നു.

എന്നാൽ, ഈ ചോദ്യത്തിന് രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടർ കുമാർ സംഗക്കാരയുടെ കയ്യിൽ വ്യക്തമായ ഉത്തരമുണ്ട്. ടീമിലെ പ്രധാന ബാറ്റർമാരായ ജോസ് ബട്ട്ലറും സഞ്ജു സാംസണും കഴിഞ്ഞാൽ ബാറ്റിംഗ് യൂണിറ്റിന്റെ ശക്തി കുറവാണെന്ന് മുന്നിൽകണ്ടുകൊണ്ട് തന്നെയാണ് ടീമിലെ മുതിർന്ന സ്പിന്നറായ അശ്വിനെ ഒരു ഓൾറൗണ്ടറായി സംഗക്കാര കളിപ്പിച്ചത്, അശ്വിൻ അതിൽ വിജയിക്കുകയും ചെയ്തു. എന്നാൽ, അടുത്ത സീസണിലേക്ക് പുതിയ ചില കണക്കുകൂട്ടലുകളാണ് മുൻ ശ്രീലങ്കൻ താരം നടത്തുന്നത്.
ടീമിലെ യുവ ഓൾറൗണ്ടറായ റിയാൻ പരാഗിൽ തനിക്ക് പൂർണ്ണ ആത്മവിശ്വാസം ഉണ്ടെന്നും അടുത്ത സീസണിൽ പരാഗ് ഒരു മിഡിൽ ഓർഡർ ബാറ്ററുടെ റോളിൽ ടീമിൽ നിർണായക സ്ഥാനം വഹിക്കുമെന്നും കുമാർ സംഗക്കാര പറയുന്നു. ഈ സീസണിൽ പരാഗിന് ഒരു ഫിനിഷറുടെ റോളാണ് ലഭിച്ചതെന്നും എന്നാൽ അടുത്ത സീസണിൽ പരാഗിനെ ഒരു മിഡിൽ ഓർഡർ ബാറ്ററായി ഉയർത്തി കൊണ്ടുവരുമെന്നും സംഗക്കാര പറഞ്ഞു.