
തീ ഫിനിഷറായി ഹെറ്റ്മയർ…. സൂപ്പർ ബാറ്റിംഗുമായി സഞ്ജു!! രാജസ്ഥാൻ റോയൽസ് മാസ്സ് ഇന്നിങ്സ്
ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ മൂന്നു വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ബാറ്റിംഗിൽ സഞ്ജു സാംസണിന്റെയും ഹെറ്റ്മെയ്റുടെയും തകർപ്പൻ പ്രകടനങ്ങളാണ് രാജസ്ഥാന് രക്ഷയായത്. സഞ്ജു സാംസൺ രാജസ്ഥാന്റെ നട്ടെല്ലായി കളിച്ചപ്പോൾ ഹെറ്റ്മെയ്ർ അതിവിദഗ്ധമായി ഇന്നിങ്സ് ഫിനിഷ് ചെയ്യുകയായിരുന്നു. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാന്റെ നാലാം വിജയമാണ് മത്സരത്തിൽ ഉണ്ടായത്.
അഹമ്മദാബാദ് പിച്ചിൽ ടോസ് നേടിയ സഞ്ജു സാംസൺ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ പിച്ചിന്റെ സഹായം പരമാവധി ഉപയോഗിക്കാൻ രാജസ്ഥാൻ ബോളർമാർക്ക് സാധിച്ചു. എന്നാൽ ഗിൽ(43) ക്രീസിൽ ഉറച്ചത് രാജസ്ഥാന് തിരിച്ചടിയായി. ഒപ്പം സായി സുദർശൻ(20) ഹർദിക് പാണ്ഡ്യ(28) തുടങ്ങിയവർ ഗില്ലിന് പിന്തുണയും നൽകി. ഇതോടെ രാജസ്ഥാന്റെ സ്കോർ ഉയരുകയാണ് ചെയ്തത്. ഒപ്പം അവസാന ഓവറുകളിൽ 30 പന്തിൽ 46 റൺസ് നേടിയ മില്ലറും, 13 പന്തുകളിൽ 27 റൺസ് നേടിയ അഭിനവ് മനോഹറും അടിച്ചു തകർത്തു. ഇതോടെ ഗുജറാത്തിന്റെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 177ൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ വളരെ മോശം തുടക്കം തന്നെയാണ് രാജസ്ഥാന് ലഭിച്ചത്. വലിയ പ്രതീക്ഷയായിരുന്ന ജോസ് ബട്ലറും(0) ജെയ്‌സ്വാളും(1) തുടക്കത്തിൽ തന്നെ കൂടാരം കയറി. അതിനുശേഷമാണ് സഞ്ജു സാംസൺ ക്രിസിൽ എത്തിയത്. ദേവദത്ത് പടിക്കൽ(26) ഒരുവശത്ത് സ്കോറിങ് റേറ്റ് ഉയർത്താൻ ബുദ്ധിമുട്ടിയപ്പോൾ, മറുവശത്ത് സഞ്ജു സാംസൺ അനായാസം ബൗണ്ടറികൾ നേടുകയായിരുന്നു. മത്സരത്തിൽ 32 പന്തുകളിൽ 60 റൺസാണ് സഞ്ജു നേടിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. സഞ്ജു പുറത്തായ ശേഷം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹെറ്റ്മേയർ ഏറ്റെടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഗുജറാത്ത് ബോളർമാരെ പഞ്ഞിക്കിടാൻ ഹെറ്റ്മേയറിന് സാധിച്ചു. മത്സരത്തിൽ 26 പന്തുകളിൽ 56 റൺസാണ് ഹെറ്റ്മേയർ നേടിയത്.
ഒപ്പം അവസാന ഓവറുകളിൽ ധ്രുവ് ജൂറലും(18) രവിചന്ദ്രൻ അശ്വിനും(10) കിടിലൻ കാമിയോകൾ കളിച്ചതോടെ മൂന്നു വിക്കറ്റുകൾക്ക് രാജസ്ഥാൻ മത്സരത്തിൽ വിജയിക്കുകയായിരുന്നു. രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് ആശ്വാസം നൽകുന്ന വിജയം തന്നെയാണിത്. 2022 ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടീമിനെതിരെ ദയനീയമായ രീതിയിലായിരുന്നു രാജസ്ഥാൻ പരാജയം ഏറ്റുവാങ്ങിയത്. അതിനുള്ള മറുപടി കൂടെയാണ് മത്സരത്തിലൂടെ രാജസ്ഥാൻ നൽകിയിരിക്കുന്നത്.