ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഒരു ഉജ്ജ്വല വിജയം സ്വന്തമാക്കി ന്യൂസിലാൻഡ് ടീം. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഒരു റണ്ണിനാണ് കിവി പട വിജയം കണ്ടത്. ഈ വിജയത്തോടെ പരമ്പര 1-1ന് സമനിലയിലാക്കാൻ കിവികൾക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ നീൽ വാഗ്നറുടെ അവസാന നിമിഷത്തെ കിടിലൻ ബോളിംഗാണ് ന്യൂസിലാൻഡിന് ഈ തകർപ്പൻ വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സ് മുതൽ ആവേശം അലതലുന്ന രീതിയിലാണ് വെല്ലിങ്ടൺ ടെസ്റ്റ് ആരംഭിച്ചത്. ടോസ് നേടിയ കിവികൾ മത്സരത്തിൽ ബോളിംഗ് തെരഞ്ഞെടുത്തു. ബാസ്സ്ബോൾ സമീപനം തന്നെയായിരുന്നു മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് പുറത്തെടുത്തത്. 186 റൺസ് നേടിയ ഹാരി ബ്രുക്കിന്റെയും 183 റൺസ് നേടിയ ജോ റൂട്ടിന്റെയും ബലത്തിൽ ഇംഗ്ലണ്ട് സ്കോർ കുതിച്ചു. ആദ്യ ഇന്നിങ്സിൽ 435 എന്ന വമ്പൻ സ്കോറിൽ ഇംഗ്ലണ്ട് എത്തുകയും ചെയ്തു.

എന്നാൽ മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ മുൻപിൽ തകർന്നടിയുന്ന ന്യൂസിലാൻഡ് നിരയെയാണ് കണ്ടത്. 49 പന്തുകളിൽ 73 റൺസെടുത്ത് വെടിക്കെട്ട് നടത്തിയ സൗതി മാത്രമാണ് കിവി നിരയിൽ പിടിച്ചുനിന്നത്. അങ്ങനെ കേവലം 209 റൺസിന് ന്യൂസിലാൻഡിന്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചു. എന്നാൽ കിവികളെ ഫോളോ ഓൺ ചെയ്യിക്കാൻ ഇംഗ്ലണ്ട് തയ്യാറായി. പക്ഷേ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കിവികൾ രണ്ടാം ഇന്നിങ്സിൽ പറന്നുയർന്നു. 132 റൺസ് എടുത്ത വില്യംസണും 92 റൺസ് എടുത്ത ബ്ലെണ്ടലും ന്യൂസിലാൻഡിനായി നിറഞ്ഞാടിയപ്പോൾ അവരുടെ സ്കോർ 483ൽ എത്തുകയായിരുന്നു. അങ്ങനെ ഇംഗ്ലണ്ടിന്റെ വിജയലക്ഷം 258 റൺസായി മാറി.
തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് തകരുന്നതായിരുന്നു കണ്ടത്. ആധ്യ ഇന്നിങ്സിന് സമാനമായ രീതിയിൽ ജോ റൂട്ടിന്റെ രക്ഷാപ്രവർത്തനം ഇംഗ്ലണ്ടിന് പ്രതീക്ഷകൾ നൽകിm ഇന്നിംഗ്സിൽ 95 റൺസായിരുന്നു റൂട്ടിന്റെ സംഭാവന. എന്നാൽ നിശ്ചിത ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ പിഴുതെറിയാൻ കിവി ബോളർമാർക്ക് സാധിച്ചു. ഇതോടെ ഇംഗ്ലണ്ട് 215ന് 8 എന്ന നിലയിൽ തകർന്നു. പിന്നീടെത്തിയ കീപ്പർ ബെൻ ഫോക്സ് ജാക് ലീച്ചുമോത്ത് കിടിലൻ ഒരു കൂട്ടുകെട്ട് സൃഷ്ടിക്കുകയുണ്ടായി. എന്നാൽ അവസാന ഓവറുകളിൽ ന്യൂസിലാൻഡ് പിടിമുറുക്കിയതോടെ കാര്യങ്ങൾ ഇംഗ്ലണ്ടിന്റെ കയ്യിൽ നിന്നും വഴുതി പോവുകയായിരുന്നു. കേവലം ഒരു റണ്ണിനാണ് ന്യൂസിലാൻഡ് മത്സരത്തിൽ വിജയം കണ്ടത്.