പ്ലേഓഫ് പ്രവേശനം ഉറപ്പിക്കാനുള്ള ആവേശം ഒട്ടും ചോരാതെ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന രാജസ്ഥാൻ റോയൽസ് – ലഖ്നൗ സൂപ്പർജിയന്റ്സ് മത്സരം കടുക്കുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ്, നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് കണ്ടെത്തി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത റോയൽസിന് ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ ജോസ് ബറ്റ്ലർ (2) നഷ്ടമായത് കനത്ത തിരിച്ചടിയായെങ്കിലും യുവ ഓപ്പണർ യശസ്വി ജയിസ്വാൾ (41), ക്യാപ്റ്റൻ സഞ്ജു സാംസൺ (32), ദേവ്ദത് പടിക്കൽ (39) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിൽ റോയൽസ് കരകയറുകയായിരുന്നു. എന്നിരുന്നാലും, അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് റോയൽസിന്റെ സ്കോറിങ് വേഗത കുറച്ചു.ഇന്നിംഗ്സിന്റെ 18-ാം ഓവറിൽ, റിയാൻ പരാഗിനെ (19) രവി ബിഷനോയ് മടക്കിയതിന് പിന്നാലെ അതേ ഓവറിൽ നിർഭാഗ്യകരമായ റൺഔട്ടിൽ കുടുങ്ങി ഓൾറൗണ്ടർ ജിമ്മി നീഷം പുറത്തായത് റോയൽസിന്റെ അവസാന ഓവർ ആക്രമണത്തിന്റെ മുനയൊടിച്ചു.

ഓവറിലെ നാലാം ഡെലിവറി, ബിഷനോയ് ഒരു ഗൂഗ്ലി എറിഞ്ഞപ്പോൾ അശ്വിൻ അതിനെ ഓഫ് സൈഡിലേക്ക് തട്ടിയിട്ട് ഒരു സിംഗിൾ നേടാനായി ക്രീസ് വിട്ടു. അപ്പോഴേക്കും, സ്ട്രൈക്ക് എൻഡ് ലക്ഷ്യമിട്ട് ഓടിയ നീഷം പിച്ചിന്റെ പകുതി ദൂരം പിന്നിട്ടിരുന്നു. എന്നാൽ, കെഎൽ രാഹുൽ ബോൾ ഫീൽഡ് ചെയ്യുന്നത് കണ്ട അശ്വിൻ ഓടാൻ ഒന്ന് മടിക്കുകയും, പിന്നീട് നീഷമിന്റെ വിക്കറ്റ് രക്ഷിക്കാനായി നോൺ-സ്ട്രൈക്ക് എൻഡിലേക്ക് ഓടുകയും ചെയ്തു.
😱😱😱 pic.twitter.com/vVMzbS5cLi
— king Kohli (@koh15492581) May 15, 2022
അപ്പോഴേക്കും രാഹുലിന്റെ പന്ത് സ്വീകരിച്ച ബിഷ്നോയ് റൺഔട്ട് പൂർത്തിയാക്കിയിരുന്നു. തുടർന്ന്, അശ്വിൻ ഡഗ്ഔട്ടിലേക്ക് നടന്ന് നീങ്ങിയെങ്കിലും, വിശദമായ റിപ്ലൈ പരിശോധനയിൽ അശ്വിന് നീഷമിനെ മറികടന്നിട്ടില്ല എന്ന് വ്യക്തമായി. തുടർന്ന്, അമ്പയർ അശ്വിനെ തിരിച്ചു വിളിക്കുകയും നീഷം പുറത്തായതായി വ്യക്തമാക്കുകയും ചെയ്തു.