മുംബൈ ഇന്ത്യൻസ് ഓപ്പണർ ഇഷാൻ കിഷൻ പുരോഗമിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് എഡിഷനിൽ മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്. അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്, അവരുടെ ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിന് ചെലവിടുന്ന ഏറ്റവും ഉയർന്ന തുകയായ 15.25 കോടി രൂപയ്ക്കാണ് ഇഷാൻ കിഷന്റെ സേവനം നേടിയത്.
എന്നാൽ ഒന്നുരണ്ട് ഒഴികെ, മറ്റ് മത്സരങ്ങളിലൊന്നും സ്വാധീനം ചെലുത്താൻ യുവതാരത്തിന് കഴിഞ്ഞില്ല, ശനിയാഴ്ച (ഏപ്രിൽ 16) ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലും കുറഞ്ഞ സ്കോറിൽ പുറത്തായതിന് പിന്നാലെ, ഡഗ്ഔട്ടിലേക്ക് നടക്കുന്നതിനിടെ ഇഷാൻ കിഷൻ തന്റെ നിരാശ പ്രകടമാക്കുകയും ചെയ്തു. മത്സരത്തിൽ, 200 റൺസ് പിന്തുടർന്നിറങ്ങിയ എംഐയ്ക്ക് മികച്ച തുടക്കം ആവശ്യമായിരുന്നു.എന്നാൽ, അവർക്ക് അവരുടെ ഓപ്പണറും നായകനുമായ രോഹിത് ശർമ്മയെ വീണ്ടും നേരത്തെ തന്നെ നഷ്ടമായി.

തുടർന്ന്, ഇഷാൻ കിഷൻ ഇന്നിംഗ്‌സിന്റെ ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇടംകൈയ്യൻ ബാറ്റർ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടാരം കയറി. ഇന്നിംഗ്‌സിന്റെ ഏഴാം ഓവറിൽ മാർക്കസ് സ്റ്റോയ്നിസ് പുറത്താക്കുന്നതിന് മുമ്പ് യുവ വിക്കറ്റ് കീപ്പർ ബാറ്റർ 17 പന്തിൽ 13 റൺസ് നേടി.
— Diving Slip (@SlipDiving) April 16, 2022
വിക്കറ്റ് നഷ്ടമായതിന് ശേഷം ഡഗൗട്ടിലേക്ക് നടക്കുന്നതിനിടയിൽ ഇഷാൻ കിഷൻ തന്റെ നിരാശ പ്രകടിപ്പിച്ചു. സ്‌പോൺസർമാരുടെ പേരുകൾ പ്രിന്റ് ചെയ്‌ത ബൗണ്ടറി കുഷ്യൻ ഇഷാൻ തന്റെ ബാറ്റ് കൊണ്ട് അടിച്ച് തകർത്തു. ഇത് പെരുമാറ്റച്ചട്ട ലംഘനത്തിന് കീഴിൽ വരാൻ സാധ്യതയുണ്ട്, അതുകൊണ്ട് തന്നെ ഇഷാൻ കിഷന്റെ പ്രവൃത്തികക്ക് പിഴ ചുമത്തിയാൽ ആരും അതിശയിക്കേണ്ടതില്ല. കിഷൻ ഇതുവരെ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 38.20 ശരാശരിയിലും 117.17 സ്‌ട്രൈക്ക് റേറ്റിലും 191 റൺസ് നേടിയിട്ടുണ്ട്.