ജയിച്ചെടാ മക്കളെ… ഇംഗ്ലണ്ടിനെ തുരത്തി ഇന്ത്യ!! തീയായി ബുംറ… അശ്വിൻ കലക്കി

ഇംഗ്ലണ്ട് എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ശക്തമായ തിരിച്ചു വരവ് നടത്തി രണ്ടാം ടേസ്റ്റിൽ ജയം പിടിച്ചെടുത്തു രോഹിത് ശർമ്മയും സംഘവും. നാലാം ദിനം ജയം ലക്ഷ്യമാക്കി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് സംഘത്തെ രണ്ടാം ഇന്നിങ്സിൽ 292 റൺസിൽ പുറത്താക്കിയാണ് ടീം ഇന്ത്യ ജയവും പരമ്പരയിൽ 1-1ന് ഒപ്പവും എത്തിയത്.

399 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിന്‌ പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എന്നുള്ള നിലയിൽ തകർന്നു. ശേഷവും ഇംഗ്ലണ്ട് പൊരുതി എങ്കിലും ടീം ഇന്ത്യയുടെ ബൌളിംഗ് മികവിനും മുൻപിൽ ബെൻ സ്റ്റോക്സും സംഘവും വീണു. ഇന്ത്യക്ക് വേണ്ടി സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ മൂന്ന് വിക്കെറ്റ് നേടി തിളങ്ങിയപ്പോൾ അശ്വിൻ മൂന്ന് വിക്കറ്റ് നേടി കയ്യടി സ്വന്തമാക്കി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയില്‍ തന്നെ വേഗം മുന്നേറികൊണ്ടിരിക്കുമ്പോൾ സ്‌കോര്‍ 95ല്‍ നില്‍ക്കെ അവര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ രഹാന്‍ അഹമദിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.23 റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി.സ്കോർ 132 ൽ നിൽക്കെ ഇംഗ്ലണ്ടിന് ആക്രമിച്ചു കളിച്ച ഒലി പോപ്പിന്റെ വിക്കറ്റ് നഷ്ടമായി.

21 പന്തില്‍ 23 റൺസ് നേടിയ പോപ്പിനെ അശ്വിന്റെ പന്തിൽ സ്ലിപ്പിൽ മികച്ച ക്യാച്ചിലൂടെ ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്താക്കി.നാലാമനായി ക്രീസിലെത്തിയ ജോ റൂട്ടും ആക്രമിച്ചാണ് കളിച്ചതെങ്കിലും അശ്വിന്റെ പന്തിൽ പുറത്തായി. 10 പന്തിൽ നിന്നും 16 റൺസ് നേടിയ റൂട്ടിനെ അശ്വിന്റെ പന്തിൽ അക്‌സർ പട്ടേൽ പിടിച്ചു പുറത്താക്കി. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും അർദ്ധ സെഞ്ചുറിയുമായി സാക് ക്രോളി ക്രീസിൽ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ സ്കോർ 194 ൽ നിൽക്കെ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റ് നഷ്ടപ്പെട്ടു. 132 പന്തിൽ നിന്നും 73 റൺസ് നേടിയ സാക് ക്രോളിയെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. അതോടെ ഇംഗ്ലണ്ട് പരാജയം മുന്നിൽ കണ്ടു. അടുത്ത ഓവറിൽ 26 റൺസ് നേടിയ ബെയർസ്റ്റോവിനെ ജസ്‌പ്രീത് ബുംറ പുറത്താക്കിയതോടെ ഇന്ത്യ ജയം നേടി.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ബുംറ നേടിയ 6 വിക്കെറ്റ് നേട്ടമാണ് ഇന്ത്യക്ക് വൻ ലീഡ് സമ്മാനിച്ചത് എങ്കിൽ ഒന്നാം ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയ ജൈസ്വാൾ ഇന്ത്യക്ക് വൻ ടോട്ടൽ നൽകിയപ്പോൾ രണ്ടാമത്തെ ഇന്നിങ്സിൽ ഗിൽ 104 റൺസ് പായിച്ചു.