കഴിഞ്ഞ സമയങ്ങളിൽ വളരെയേറെ വൈറലായ ഒരു വീഡിയോയായിരുന്നു വിരാട് കോഹ്ലിയുടെ മെഴുകു പ്രതിമയിൽ ഒരു ആരാധികയുടെ ചുംബനം. ലോർഡ്സ് മൈതാനത്തെ പ്രശസ്തമായ മാഡം തുസാഡ്സ് മ്യൂസിയത്തിലെ വിരാട്ടിന്റെ മെഴുകുപ്രതിമയെ ആരാധിക ചുംബിക്കുന്ന വീഡിയോ ആയിരുന്നു നവമാധ്യമങ്ങളിൽ വൈറലായത്. എന്നാൽ ഇതിനെതിരെ വമ്പൻ വിമർശനങ്ങളുമായി ട്വിറ്റർലോകം പാഞ്ഞെത്തിയിരിക്കുകയാണ്. ആരാധികയുടെ ചുംബനം അതിരുകടന്നു എന്നാണ് ട്വിറ്റർ ലോകം വിലയിരുത്തുന്നത്.
ആരാധിക തന്റെ ചുണ്ടുകൾ ഉപയോഗിച്ച് വിരാട് കോഹ്ലിയുടെ മെഴുകു പ്രതിമയിൽ ചുംബിക്കുകയും, അടുത്തുനിന്ന് ചിരിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാൽ ആരാധികയുടെ ഈ പ്രവർത്തി വളരെ മോശം തന്നെയാണെന്ന് എല്ലാവരും വിലയിരുത്തുകയുണ്ടായി. മാത്രമല്ല വിരാടിന്റെ ഭാര്യയായ അനുഷ്ക ശർമയെ ഈ വീഡിയോയിലേക്ക് ടാഗ് ചെയ്യുകയും, ഈ ആരാധികയ്ക്കെതിരെ കേസ് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് ട്വിറ്റർ ഉപഭോക്താക്കൾ.

പ്രതിമയോടുള്ള ആരാധികയുടെ പെരുമാറ്റം മാത്രമല്ല ശ്രദ്ധകേന്ദ്രമായിരിക്കുന്നത്. ഇത്തരത്തിൽ മെഴുകു പ്രതിമയെ സ്പർശിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അതിന് ഭാവിയിൽ അപാകതകളുണ്ടാകും എന്നും പലരും വിലയിരുത്തുകയുണ്ടായി. ഈ കാരണം കൊണ്ടാണ് ഇതിനെതിരെ കേസ് ഫയൽ ചെയ്യാൻ ആരാധകർ രംഗത്ത് വന്നിരിക്കുന്നത്. 2019ലെ ലോകകപ്പ് സമയത്താണ് ലണ്ടനിൽ വിരാട് കോഹ്ലിയുടെ ഈ മെഴുകു പ്രതിമ സ്ഥാപിച്ചത്. ശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്.
നിലവിൽ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുൻപുള്ള തയ്യാറെടുപ്പിലാണ് വിരാട് കോഹ്ലി. ആദ്യ രണ്ടു ടെസ്റ്റുകളിലും വമ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കാത്ത കോഹ്ലി മൂന്നാം ടെസ്റ്റിൽ വളരെ പ്രതീക്ഷ വെച്ചിരിക്കുകയാണ്. അതിനിടെയാണ് ഈ സംഭവം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.