5 ഫോർ 6 സിക്സ്… വെടികെട്ട് ബാറ്റിംഗുമായി ഡി. കെ മാസ്സ് വീണ്ടും!!ബാറ്റ് കൊണ്ടും ഞെട്ടിച്ചു താരം
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ അധഭാഗ്യവാനായ വിക്കറ്റ് കീപ്പർ ആണ് ദിനേശ് കാർത്തിക്. തന്റെ കരിയറിന്റെ പ്രൈം ടൈമിൽ, ദേശീയ ടീമിൽ മഹേന്ദ്ര സിംഗ് ധോണിയുടെ നിഴലായി നിൽക്കാനായിരുന്നു ദിനേശ് കാർത്തിക്കിന്റെ വിധി. ടീമിലെ സ്ഥിരം സെക്കൻഡ് ചോയ്സ് വിക്കറ്റ് കീപ്പർ മാത്രമായി തുടർന്നിരുന്ന കാർത്തിക്, 2019 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. 2019 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യ പുറത്തായതിനു ശേഷം, ദിനേശ് കാർത്തിക് പിന്നീട് ഇന്ത്യൻ ടീമിന് പുറത്തായിരുന്നു.
തുടർന്ന്, കഴിഞ്ഞ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി നടത്തിയ മിന്നും പ്രകടനം ദിനേഷ് കാർത്തിക്കിനെ വീണ്ടും ഇന്ത്യൻ ടീമിലേക്ക് എത്തിച്ചു. ഫിനിഷറുടെ റോളിൽ ബാംഗ്ലൂരിൽ ആടിതിമിർത്ത കാർത്തിക്കിൽ നിന്ന് അത്തരമൊരു പ്രകടനം പ്രതീക്ഷിച്ചുകൊണ്ട് പിന്നീട് നടന്ന എല്ലാ ടി20 മത്സരങ്ങളിലും അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കുകയുണ്ടായി. പരിചയസമ്പന്നനായ വിക്കറ്റ് കീപ്പറെ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിലും ഇന്ത്യ ഉൾപ്പെടുത്തി. എന്നാൽ ഈ ലഭിച്ച അവസരം മുതലെടുക്കാൻ കാർത്തിക്കിന് സാധിച്ചില്ല.

അതോടെ, അദ്ദേഹത്തിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഇപ്പോൾ വീണ്ടും മറ്റൊരു ഐപിഎൽ സീസൺ വരാൻ ഒരുങ്ങുകയാണ്. പുരോഗമിക്കുന്ന ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ കമന്ററ്റർ ആയി കാർത്തിക് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യ – ഓസ്ട്രേലിയ ഡൽഹി ടെസ്റ്റ് മത്സരത്തിനുശേഷം, ഡിവൈ പാട്ടീൽ ടി20 ടൂർണമെന്റ് കളിക്കാനാണ് കാർത്തിക് പോയത്. ഡിവൈ പാട്ടീൽ ഗ്രൂപ്പ് ബി-യുടെ താരമായ കാർത്തിക്, കഴിഞ്ഞ ദിവസം ആർബിഐക്കെതിരെ നടന്ന മത്സരത്തിൽ ഒരു വെടിക്കെട്ട് അർദ്ധ സെഞ്ച്വറി പ്രകടനമാണ് കാഴ്ചവച്ചത്.
മത്സരത്തിൽ അഞ്ചാമനായി ക്രീസിൽ എത്തിയ കാർത്തിക്, 38 പന്തിൽ നിന്ന് 5 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പടെ 197.37 സ്ട്രൈക്ക് റേറ്റോടെ 75* റൺസ് നേടി പുറത്താകാതെ ക്രീസിൽ തുടരുകയായിരുന്നു. ദിനേശ് കാർത്തിക്കിന്റെ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഡിവൈ പാട്ടീൽ ഗ്രൂപ്പ് ബി 186 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആർബിഐക്ക് 161 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.