വെറ്ററൻ ഓപ്പണർ ശിഖർ ധവാന്റെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവി കൂടുതൽ ദുഷ്കരമായിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇഷാൻ കിഷൻ ഡബിൾ സെഞ്ചുറി പ്രകടനം കാഴ്ചവച്ചതോടെ, ശിഖർ ധവാന് ഇനിയും ഇന്ത്യയുടെ ഏകദിന ടീമിൽ ഓപ്പണറുടെ റോളിൽ എത്രനാൾ കളിക്കാൻ ആകും എന്ന കാര്യത്തിൽ ഉറപ്പു പറയാൻ ആകാത്ത അവസ്ഥയായിരിക്കുകയാണ്. അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ശിഖർ ധവാന്റെ ഭാവി ഇന്ത്യയുടെ പുതിയ സെലക്ഷൻ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നിലവിൽ ശിഖർ ധവാൻ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്. എന്നാൽ, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ എന്നിവരെല്ലാം അദ്ദേഹത്തിന്റെ സ്ഥാനത്തിനായി കാത്തിരിക്കുകയാണ്. ധവാൻ ഇപ്പോഴും വലിയ ടൂർണമെന്റ്കളിലെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ടീമിന് ഒരു തലവേദന ആയിരിക്കുകയാണ്. മാത്രമല്ല ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ധവാന് തിളങ്ങാൻ സാധിച്ചതും ഇല്ല.

ബിസിസിഐ ഇതുവരെ ഇന്ത്യയുടെ പുതിയ സെലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടില്ല. പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച ശേഷം, അവർക്കിടയിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം ആയിരിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ധവാന്റെ ഭാവി നിർണയിക്കുക. 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടണം എന്നാണ് ധവാൻ ആഗ്രഹിക്കുന്നത്. അതേസമയം സീനിയർ താരങ്ങളെ മാറ്റി യുവ താരങ്ങൾക്ക് ടീമിൽ കൂടുതൽ അവസരം നൽകണമെന്ന് ഒരു ഭാഗത്തുനിന്ന് മുറിവിളി നടക്കുന്നുണ്ട്. പുതിയ സെലക്ഷൻ കമ്മിറ്റി, യുവതാരങ്ങൾക്ക് മുൻഗണന നൽകുകയാണെങ്കിൽ ധവാന്റെ കാര്യം കൂടുതൽ ബുദ്ധിമുട്ടാകും.
നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ, രോഹിത് ശർമ്മക്കും, വിരാട് കോഹ്ലിക്കും ശേഷം ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ശിഖർ ധവാൻ. വെറ്ററൻ ഓപ്പണർ ഇപ്പോഴും തന്നെ സ്വതസിദ്ധമായ ശൈലിയിൽ മികച്ചു നിൽക്കുന്നുണ്ടെങ്കിലും, പഴയ ഹിറ്റിംഗ് പവർ ധവാന് നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീമിനെ സീനിയർ താരങ്ങൾക്ക് പകരം യുവതാരങ്ങളെ പരിഗണിച്ചാൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് ആദ്യം പുറത്തു പോകാൻ സാധ്യതയുള്ള സീനിയർ താരമാണ് ശിഖർ ധവാൻ.