അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് ഇന്ത്യൻ പ്രീമിയർ ലീഗ് 2022-ന്റെ 15-ാം എഡിഷൻ, അവർ ഒരുകാലത്തും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ഓർമ്മകളാണ് സമ്മാനിച്ചത്. 12 കളികളിൽ 3 ജയങ്ങൾ മാത്രമുള്ള മുംബൈ ഇന്ത്യൻസ് നിലവിൽ 6 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലെ സ്ഥാനത്താണ്. കൂടാതെ, പ്ലേ ഓഫ് പ്രവേശനത്തിനുള്ള മത്സരരംഗത്ത് നിന്നും രോഹിത് ശർമ്മയും കൂട്ടരും പുറത്താവുകയും ചെയ്തു.
ഐപിഎൽ 2022 മെഗാ ലേലത്തിൽ ഒരുപിടി താരങ്ങളെ സ്വന്തമാക്കിയെങ്കിലും ബാറ്റിംഗിൽ സ്ഥിരത കണ്ടെത്താത്തതും ബൗളിംഗ് ഡിപ്പാർട്മെന്റിന്റെ ഫോം ഇല്ലായ്മയും മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി. സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയും, വിദേശ പേസർമാരായ റിലെ മെറെഡിത്തും ടൈമൽ മിൽസും വിക്കറ്റുകൾ വീഴ്ത്താൻ ബുദ്ധിമുട്ടുമ്പോൾ, ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിച്ച മലയാളി ഫാസ്റ്റ് ബൗളർ ബേസിൽ തമ്പിക്കും ജയദേവ് ഉനദ്കട്ടിനും മികച്ച പ്രകടനം നടത്താൻ അവസരങ്ങൾ ലഭിച്ചിട്ടും, ഉയർന്ന എക്കണോമി റേറ്റ് വഴങ്ങി അവരും നിരാശപ്പെടുത്തി.

മികച്ച പ്രകടനം പുറത്തെടുക്കാനാകാതിരുന്നിട്ടും എംഐ കോച്ചിംഗ് സ്റ്റാഫുകളും മാനേജ്‌മെന്റ് സ്റ്റാഫുകളും തങ്ങളുടെ താരങ്ങളെ പിന്തുണക്കുകയും അവരുടെ മനോവീര്യം ഉയർത്താൻ ശ്രമിക്കുകയും ചെയ്തു. ഇത്തരത്തിൽ, ഐപിഎല്ലിന്റെ തുടക്കം മുതൽ എംഐയുടെ ഭാഗമായ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമായുള്ള സംഭാഷണം ഇന്ത്യൻ പേസർ ബേസിൽ തമ്പി ഇപ്പോൾ അനുസ്മരിച്ചു. “എന്റെ ഒരു കളിയിലെ പ്രകടനം വളരെ മോശമായിരുന്നു. ആ കളിക്ക് ശേഷം സച്ചിൻ സാറിന് എന്നെ കാണണമെന്ന് ഡോക്ടറിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. ഞാൻ അദ്ദേഹത്തോടൊപ്പം (സച്ചിൻ) നാൽപ്പത് മിനിറ്റ് ചിലവഴിച്ചു, ഞങ്ങൾ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചു. ഞങ്ങൾ എല്ലാം കവർ ചെയ്തു.”
“സാക്ക് (സഹീർ) സാറും ബോണ്ടി (ബോണ്ട്) സാറും ഗെയിമിനായി എങ്ങനെ തയ്യാറെടുക്കണം എന്നതിനെക്കുറിച്ച് സംസാരിച്ചു. ഞങ്ങളുടെ മോശം സാഹചര്യത്തിലും അവർ ഞങ്ങളോട് സൗമ്യമായി പ്രതികരിക്കും. നിങ്ങൾക്ക് അറിയാമല്ലോ, അവർ വളരെ സൗഹാർദ്ദപരമായി സംസാരിക്കുന്നവരാണ്, സമയം കിട്ടുമ്പോഴെല്ലാം ഞങ്ങൾക്ക് അവർക്ക് സന്ദേശമയയ്ക്കാം,” ഫ്രാഞ്ചൈസി അതിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തമ്പി അനുസ്മരിച്ചു.